Wednesday, September 26, 2012

അനിരുദ്ധന്റെ അമ്മ

"എന്നാ ഞങ്ങള് ഇറങ്ങട്ടെ, പിന്നെ വരാം " കനമുള്ള ശബ്ദതോടൊപ്പം ചുമലില്‍ പതിഞ്ഞ കരസ്പര്‍ശം അനിരുദ്ധനെ ചിന്തയില്‍നിന്നുണര്‍ത്തി. അമ്മയുടെ സഹപ്രവര്‍ത്തകനായ കോളേജ് പ്രിന്‍സിപ്പല്‍ രാജന്‍ സാര്‍ ആയിരുന്നു അത് .കൂടെ മറ്റ് അധ്യാപകരും.

ശരി എന്നമട്ടില്‍ തലകുലുക്കി യാത്ര പറയുന്നതിനിടയില്‍ രാജന്‍ സാര്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചു വീണ്ടും പറഞ്ഞു. " ഇങ്ങനെ തളര്‍ന്നിരിക്കരുത് . അനിയത്തിമാര്‍ക്ക്‌ നീയേ ഉള്ളൂ . അതോര്‍മ്മവേണം . എന്ത് സഹായത്തിനും ഞങ്ങള് എല്ലാവരും ഉണ്ടാവും .എന്നാ ശരി ".



കട്ടിലില്‍ നിന്നെഴുന്നേറ്റു അവരെ പൂമുഖം വരെ അനുഗമിക്കണമെന്ന് കരുതിയെങ്കിലും എന്തുകൊണ്ടോ അനിരുദ്ധന്‍ വീണ്ടും കട്ടിലില്‍ തന്നെ ഇരുന്നു . പിന്നെ കട്ടിലിന്റെ നെറ്റിയില്‍ തലചായ്ച്ച് വെളിയിലേക്ക് നോക്കി കിടന്നു.

ഉച്ചവെയില്‍ ചായാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ജനുവരിയിലെ തണുപ്പ്‌ ജനലിലൂടെ അയാളെ പൊതിഞ്ഞു. പറഞ്ഞറി യിക്കാത്ത ക്ഷീണവും കുളിരും ഒരു സുഖനിദ്രക്ക്‌ അയാളെ കൊതിപ്പിച്ചു .



കാറ്റ്‌, അറിയാത്ത ഏതോ ദിക്കിലേക്ക് തള്ളിവിടുന്ന പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങളെയും നോക്കി അയാള്‍ കിടന്നു . കുട്ടിക്കാലത്ത് എന്നും അയാളെ വിസ്മയിപ്പിച്ചിരുന്നു , ഈ മേഘക്കൂട്ടങ്ങള്‍ . അവ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ ഓടിപ്പോകുന്നതെന്ന് അയാള്‍ ആശ്ച്യര്യപ്പെട്ടിരുന്നു . അവ പിന്നീട് കുഞ്ഞു കുഞ്ഞു ചോദ്യങ്ങളായി പരിണമിച്ചു അമ്മയ്ക്ക് മുന്നിലെത്തിയപ്പോള്‍ സംശയനിവൃത്തിക്കായി അമ്മ വാങ്ങി തന്ന ജനറല്‍ സയന്‍സ് ബുക്ക്‌ ഇപ്പോഴും തന്റെ പുസ്തക ശേഖരത്തിലുണ്ട് . ഒട്ടും പുതുമ നഷ്ട്ടപ്പെടാതെ !




എന്നാലിന്ന് , ഉത്തരം കിട്ടാത്ത മറ്റനേകം , ചോദ്യങ്ങളോടൊപ്പം , ചാര നിറത്തിലുള്ള വലിയൊരു മേഘപാളി ഒരു പുകമറ തീര്‍തെന്നപോലെ മാനത്ത്‌ ദൃശ്യമായത്‌ അനിരുധനില്‍ നൊമ്പരമുനര്‍ത്തി.അമ്മയുടെ ദേഹത്തെ വിഴുങ്ങിയ അഗ്നിനാളങ്ങള്‍ പുറത്തേക്ക് വമിപ്പിച്ച പുകചുരുളുകള്‍ കാറ്റിന്റെ കൈകളിലേറി മാനത്ത്‌ എതിയതാണോ എന്ന് അയാള്‍ സംശയിച്ചു .



ശമശാനത്ത് ആരുടെയോ നിര്‍ദേശങ്ങള്‍ ഒരു യന്ത്രത്തെ പ്പോലെ അനുസരിച്ച് കര്‍മ്മങ്ങള്‍ ചെയ്യവേ ഉയര്‍ന്നു പൊങ്ങിയ പുകച്ചുരുളുകള്‍ക്കും ഇതേ നിറമായിരുന്നു . ഒരു വലിയ ഭാരം ഹൃദയത്തില്‍ ഖനീഭവിച്ചു കിടക്കുന്നത് അയാളറിഞ്ഞു .പെയ്യാനൊരുങ്ങിനില്‍ക്കുന്നൊരു കാര്‍കൊണ്ടല്‍ പോലെ!.




ഓര്‍മയുടെ പെട്ടകത്തില്‍ ഭദ്രമായി അടച്ചുപൂട്ടി വെക്കാനുള്ള ഒരു നിധി മാത്രമായിരിക്കുന്നു ഇനി അമ്മയുടെ രൂപം.


ഉള്ളില്‍ ഖനീഭവിച്ചനൊമ്പരത്തിന്റെ ബഹിര്‍സ്ഫുരണങ്ളായി ഒലിച്ചിറങ്ങിയ കണ്ണീര്‍ അയാള്‍ പുറം കൈ കൊണ്ട് തുടച്ചു
.

"എല്ലാ ഇഞ്ഞി* ഈട* ഇരിക്ക്ന്നാ* .....? ഇന്നാ ഇത് കുടിക്ക്. എന്നിറ്റ്* അനിയത്തിമാറ* ക്കൂടി എന്തെങ്കിലും കുടിപ്പിചാട്ട്*.''




നീട്ടിപ്പിടിച്ച ഗ്ലാസ്സില്‍ കട്ടന്‍ കാപ്പിയുമായി നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ അനവസരത്തിലാ ണെങ്കി ല്‍ കൂടി അനിരുദ്ധനില്‍ ഞെട്ടലാണുണ്ടായത് .


മരണവീടാണ് . ആര്‍ക്കും വരാം എന്ത് സഹായവും ചെയ്യാം . അമ്മയെ കു ളിപ്പിക്കാന്‍ എടുകുമ്പോഴും മറ്റും അറിയാത്ത പ ലരെയും താന്‍ കണ്ടിരുന്നു . പക്ഷേ രാധാമണി ....




പകച്ചിരിക്കുന്ന അയാളുടെ വലതുകൈയില്‍ കാപ്പി നിറച്ച ഗ്ലാസ്‌ പിടിപ്പിച് അവള്‍ വീണ്ടും പറഞ്ഞു."പോയോരു* പോയി .അതും വിചാരിച്ചിര്ന്നാല്* ശരിയാകൂലാ. ഇത് കുടിചിറ്റ്* അനിയത്തിമാറട്ത്ത്* ചെല്ല് . അക്കൂട്ടര്* ഒന്നും കുടിചിറ്റില്ല*. ഇഞ്ഞി* ഒന്ന് പറഞ്ഞാട്ടെ".


സിരകളിലൂടെ ഒഴുകിയെത്തിയ ഉണര്‍വിന്‍റെ പൊരുള്‍ തേടിയപ്പോഴാണ് കൈയിലെ ഗ്ലാസ്‌ കാലിയായത് അറിഞ്ഞത് .
വരണ്ട ഭൂമിയിലെ മണല്‍തരികള്‍ പുതുമഴക്ക് കൊതിക്കുന്നതുപോലെ , ഒരിറ്റ് ദാഹജലത്തിനായി കൊതിക്കുകയായിരുന്നോ തന്റെ ശരീരത്തിലെ ഓരോ പരമാണുവും !

ചുമലില്‍ തഴുകി ആശ്വസിപ്പിക്കാനും , നിര്‍ബന്ധിച്ചു വല്ലതും കഴിപ്പിക്കാനുമൊന്നും സ്വന്തക്കാരോ , ബന്ധുക്കളോ ഇല്ലാത്ത നിമിഷങ്ങലായിരുന്നില്ലേ കഴിഞ്ഞു പോയത് .




പക്ഷേ രാധാമണി......



തൊട്ടയല്‍വക്കമല്ലെങ്കില്‍ കൂടി രണ്ട്മൂന്ന്‌ വീടുകള്‍ക്ക് അപ്പുറത്താണ് അവളുടെ വീട് . എന്നിട്ട് പോലും ഒരിക്കല്‍ പോലും അവളുടെ വീട്ടില്‍ പോയിരുന്നില്ല . താന്‍ മാത്രമല്ല , അമ്മയോ അനിയത്തിമാരോ , ആരും .


രണ്ട് വര്‍ഷം മുന്‍പ്‌ അച്ഛന്‍റെ മരണശേഷം ഇവിടെ വീട് വച്ച് താമസം തുടങ്ങിയ നാളുകളില്‍ തൊട്ടയല്‍വീട്ടിലെ പാറുവമ്മ കൈമാറിയ നാട്ടുവര്‍ത്തമാനത്തിലെ , അശ്ലീലകഥകളിലെ , നിറമുള്ള കഥാപാത്ര മായിരുന്നു രാധാമണി .

പാറുവമ്മ പോയതിനുശേഷം അമ്മ അനിയത്തിമാരോടെന്ന മട്ടില്‍ പരോക്ഷമായി പറഞ്ഞത് തന്നോടായിരുന്നു .
കേട്ടല്ലോ , നമ്മള് ഇത്രയും നാള് കഴിഞ്ഞത്പോലെയല്ല , അടുത്ത്‌ തന്നെ കോളനിയാണ് . അതിന്റെ പോരായ്‌മകള് ഇവിടുത്തെ ആളുകളിലും കാണും .അതുകൊണ്ട് ആരോടും അടുക്കാനൊ ന്നും പോകണ്ട.




ആ വാക്കുകള്‍ ഉറപ്പിക്കാനെന്നവണ്ണം അമ്മ ആദ്യം ചെയ്തത് അതിര്‍ത്തി തിരിച്ച് രണ്ട് വരി മാത്രം കെട്ടിയിരുന്ന ചുറ്റുമതിലിനെ ഒരാള്‍ പൊക്കത്തില്‍ കെട്ടിപ്പൊക്കുകയായിരുന്നു.

പാഴ്ചെടികളെ പോലെ അമ്മ കരുതിയിരുന്ന കോളനിനിവാസികളുടെ , സംസ്കാര ശൂന്യതയുടെ നിഴല്‍പോലും തന്റെ മക്കളുടെ മേല്‍ പതിക്കുന്നതില്‍നിന്നും മറച്ചു പിടിക്കാന്‍ ആ മതില്‍ പര്യാപ്ത മാണെന്ന് അമ്മ ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നും അപരിചിത ത്വത്തിന്‍റെ മൂടുപടം ധരിച്ച് പുറത്തിറങ്ങിയിരുന്ന അമ്മ തങ്ങളെയും ആ മൂടുപടം ധരിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കാരു ണ്ടായിരുന്നു.



കുഞ്ഞുനാളിലേ അമ്മയോട് കാട്ടിയിരുന്ന വിധേയത്വമാവാം , ഒരിക്കലും അമ്മയുടെ അഭാവത്തില്‍ പോലും ആ വാക്കുകളെ ധിക്കരിക്കാനുള്ള കരുത്ത്‌ തനിക്ക്‌ നല്‍കാതിരുന്നത് .





ഒരു വര്‍ഷം മുന്‍പ്‌ നേടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗം നല്‍കിയ കുറച്ചു സുഹൃദ്‌ ബന്ധങ്ങള്‍ മാത്രമാണ് തനിക്കുള്ളത്.



രാധാമണി യെപ്പറ്റി പാറുവമ്മ യുടെ വാക്കുകളെ സാര്‍ഥകമാക്കുന്ന തായിരുന്നു പിന്നീട് പല ദിവങ്ങളിലും അവളുടെ വീട്ടില്‍ കണ്ട കാഴ്ചകള്‍. പുലരും വരെ വരെ വന്നു പോകുന്ന , വാഹനങ്ങളും, ചിലപ്പോള്‍ രാത്രി വളരെ വൈകി അവള്‍ വന്നിറങ്ങുന്ന കാറുകളുടെ ഇരമ്പലും എന്നും ഉറക്കത്തിന് ഭംഗം വരുത്തിയിരുന്നു .



കുറെ നാളുകള്‍ക്ക്‌ മുന്‍പാണ് രാധാമണി ആദ്യമായി വീട്ടില്‍ വന്നത് .കോളനിയിലെ പഴയ വീടിനടുത്ത്‌ അവള്‍ പുതിയതായി പണി കഴിപ്പിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ക്ഷണിക്കാനായിരുന്നു അത് .

നിറഞ്ഞ ചിരിയോടെ ഉപചാരപൂര്‍വ്വം എല്ലാവരെയും ക്ഷണിച്ച് ഇറങ്ങി പോയ അവളെ നോക്കി നില്‍ക്കുന്ന അമ്മയുടെ മുഖത്തെ അവക്ഞ തനിക്ക് മനസ്സിലായിരുന്നു .



അടുത്ത വീട്ടില്‍ ഒരു ചടങ്ങിനു പങ്കെടുക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അമ്മയുടെ തീരുമാനം എതിര്‍ക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല. പാറുവമ്മയുടെ കൈയില്‍ ഒരു കവറിലിട്ട് പൈസ കൊടുത്തയച് അമ്മ ആ കടമ നിറവേറ്റുകയാന്നുണ്ടായത്.



അമ്മയുടെ സ്വഭാവത്തിലെ ഇത്തരം കണിശതക ളും മുന്‍വിധിക ളുമാണ് എല്ലാ കുടുംബങ്ങളില്‍ നിന്നും തങ്ങളെ അകറ്റിയതെന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു .




സ്വത്തിന്റെ പേരില്‍ സഹോദരങ്ങളോട് പിണങ്ങി നില്‍ക്കുന്ന അച്ഛനെ അമ്മയ്ക്ക് എന്നും പുച്ഛമായിരുന്നു .
തനിക്കില്ലാത്ത ബന്ധങ്ങള്‍ കൂടപ്പിറപ്പുകളുമായി അമ്മ ഉണ്ടാക്കുന്നത്‌ അച്ഛനും ഇഷ്ട്ടമായിരുന്നില്ല . അച്ഛന്റെ പ്രൈവറ്റ് കമ്പനി കോബൌണ്ടിലെ ക്വാര്‍ട്ടെസിലെ ചെറിയ ലോകത്ത്‌ തികച്ചും ഒറ്റപ്പെട്ട ജീവിതം അയാള്‍ക്കും സഹോദരിമാര്‍ക്കും പരിചിതമായിരുന്നു .യൂനിവേഴ്സിറ്റിയിലെ ആദ്യ ബാച്ചുകാര്‍ എന്ന് അമ്മ എ പ്പോഴും അഭിമാനം കൊണ്ടിരുന്ന ലൈബ്രറി സയന്‍സ് കോഴ്സ്‌ നല്‍കിയ സമാന്തര കോളേജിലെ ലൈബ്രെരെരിയന്‍ ഉദ്യോഗം, വിദ്യാസമ്പന്നരായ കുറച്ച് സഹപ്രവര്‍ത്തകരെ അമ്മയ്ക്ക് ഉണ്ടാക്കിക്കൊടുത്തു .


മിഥ്യാ ധാരണയുടെ ഓളപ്പരപ്പില്‍ നീന്തിനടന്നിരുന്ന വിദ്യാസമ്പന്നയായ അമ്മയ്ക്ക്‌, ഉയര്‍ത്തികെട്ടിയ മതിലിനപ്പുറത്തെ വിദ്യാഹീനരിലെ മനുഷ്യത്വം തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയതെന്തെന്ന്‍ അയാള്‍ എന്നും തന്നോടുതന്നെ ചോദിക്കാറുണ്ടായിരുന്നു .



ഞങ്ങളും ഇറങ്ങട്ടെ. ഇപ്പൊ പോയാല് വൈകിട്ടത്തെ ട്രെയിന്‍ കിട്ടും."



അമ്മയുടെ അനിയനും , ചേച്ചിയുമാണ. അമ്മയുടെ വിയോഗത്തില്‍ തനിക്കും സഹോദരിമാര്‍ക്കും തുണയാകെണ്ടവര്‍. അവരാണ് ചിതയെരിയുന്നതിനു മുന്‍പേ.................


പക്ഷേ അനിരുദ്ധന് അവരോടു ഒട്ടും ഈര്‍ഷ്യ തോന്നിയില്ല. അഡ്രസ്സും ഫോണ്‍ നമ്പരും നോക്കി തന്റെ കൂട്ടുകാര്‍ ആരോ അറിയിച്ചതാവണം. വന്ന കടമ തീര്‍ത്തു അവര്‍ മടങ്ങുന്നു. അയാള്‍ക്ക് അത്രയേ തോന്നിയുള്ളൂ .
നിര്‍വ്വികാരനാ യിരിക്കുന്ന അയാളെ കണ്ടിട്ടാവണം വലിയമ്മ വീണ്ടും പറഞ്ഞു " പിന്നെ , നിനക്ക് അറിയാമല്ലോ , എല്ലാരും തനിച്ച് താമസിക്കുന്നവരാ . അതിന്റെതായ ഓരോ ചുറ്റുപാടുകള് ഓരോരുത്തര്‍ക്കും ഉണ്ട് . പിന്നെ, കുട്ടികളെ സ്കൂളിലും , കോളേജിലും പറഞ്ഞയക്കണം . അതിനൊക്കെ .......



സ്വയം ന്യായീകരണത്തിന്റെ പുതിയ കണ്ടു പിടുത്തങ്ങള്‍ക്ക് അവരെ വിടാതെ അനിരുദ്ധന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു .


അവശേഷിച്ച അയല്‍ക്കാരുടെ അടക്കിപ്പിടിച്ച സംസാരങ്ങല്‍ക്കിടയിലൂടെ തിടുക്കത്തില്‍ രക്ഷപ്പെടുന്ന രക്തബന്ധങ്ങളെ നോക്കി നിന്നപ്പോള്‍ അനിരുദ്ധന് ആദ്യമായി അമ്മയോട് സഹതാപം തോന്നി. അച്ഛനുമമ്മയും കാലത്തിന്‍റെ ചുവരിലെക്കെറി ഞ്ഞ കര്‍മ്മങ്ങള്‍ റബര്‍പന്ത്‌ പോലെ തങ്ങളുടെ നേരെ തന്നെ തിരിച്ചുവരുന്നത് അയാള്‍ നിസ്സങ്കോചം ഹൃദയത്തിലേറ്റുവാങ്ങി .




അടുത്ത മുറിയില്‍ തളര്‍ന്നു കിടക്കുന്ന അനിയത്തിമാരെ സമാധാനിപ്പിച്ച് എഴുന്നെല്‍പ്പിക്കുന്നതിനിടയില്‍ കാതുകളില്‍ പതിച്ച പാറുവ മ്മ യുടെ സംസാരം ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ക്കായില്ല .




"അന്‍റെ* രാദാമണീ ..........ഇഞ്ഞി, ഇല്ലോണ്ട്* ഞമ്മക്ക്‌* ഒരാളായി. എല്ലെങ്കില് ഞാ ബെശമിച്ച്‌* പോക്വെനും* .
എല്ലെങ്കില്* ചോയിക്കാനും* പറയാനും ആരെങ്കിലും, കുടുംബക്കാര് ഇണ്ടായിറ്റാ*....... എന്തായാലും എടവലകാര്* ചെയ്യണ്ട* എല്ലം* ഞമ്മള്* നല്ലോണം* ചെയ്തിന്* എല്ലെ*. അത് മതി."



മുറിയില്‍ നിന്ന്‍ പുറത്തിറങ്ങിയ അയാള്‍ക്ക് മുന്‍പില്‍ അവിചാരിതമായി എത്തിപ്പെട്ട പാറുവമ്മ , പുതിയ സോപ്പും , പൌഡറും അയാളുടെ കൈയില്‍ വച്ച്‌ കൊടുത്ത് പറഞ്ഞു ."ഇന്നാ മോനെ ഇതങ്ങ് വെച്ചോ . കുളിപ്പിച്ച് കയിഞ്ഞിറ്റ് അമ്മക്ക്‌ ഇട്ട്കൊട്ത്തതാ. എല്ലം* രാദാമണി പുതിയതെന്നെ* വാങ്ങി . പിന്നെ , ചോയിക്കാനും* പറയാനും പറ്റിയ അവസ്തേല്* എല്ലാലോ* ഇഞ്ഞി ."



"രാദാമണി ഇള്ളതോണ്ട്* അനക്ക്‌* ഒരാളായി. എല്ലെങ്കിലും ഓള്* നല്ലോളാ ."



പാറുവമ്മയുമായുള്ള അമ്മയുടെ പ്രഥമ ദര്‍ശനവും , സംഭാഷണവും ഒരു വേള മനസിലൂടെ കടന്നു പോയപ്പോള്‍ അയാള്‍ സ്വയം പറഞ്ഞു , "പാവം അമ്മ ". എന്നാല്‍ ദുര്‍ഗന്ധം പൊതിഞ്ഞ ഉച്ച്വാസവായു പോലെ വില കുറഞ്ഞ സഹതാപം ആവരണം ചെയ്ത ആത്മഗതമായിരുന്നു അത് .


അമ്മ എപ്പോഴുംസമ്മാനിക്കാറുള്ള പുസ്തകതാളുകളിലെ വടിവൊത്ത അക്ഷരങ്ങള്‍ ചൂണ്ടിക്കാട്ടിയ സുഗമമായ വഴിയിലൂടെമാത്രം നടന്ന തന്നെ, പ്രായോഗിക ജീവിതത്തിന്‍റെ പരുക്കന്‍ വഴിയിലേക്കും, ജീവിത യാഥാര്‍ധ്യങ്ങളിലേക്കും നയിക്കാന്‍ നിയതി ഒരുക്കിയ അനുഭവങ്ങളുടെ ഒരു ദിനമാണിതെന്നു ആശ്വസിച്ച് അയാള്‍ മുറിയിലേക്ക് തിരിച്ച് നടന്നു.


അപ്പോള്‍......
തനിക്ക്‌ ആശ്ലേഷിക്കാനും, വാരിപുണരാനും , പിന്നെ തന്നിലലിയിപ്പിച്ച് മറ്റൊരു രൂപത്തില്‍ പുനര്‍ജനിപ്പിക്കാനും അരിമണികളെ കിട്ടാഞ്ഞു , തിളച്ച് തുള്ളി മുറവിളി കൂട്ടുന്ന ചെമ്പ് കുടത്തിലെ വെള്ളത്തിലേക്ക് അരിമണികള്‍ വാരിഇടുകയായിരുന്നു രാധാമണി.