Tuesday, June 12, 2012

തുരുത്തിലെ വിളക്ക്

തുരുത്തിലെ വിളക്ക്  

കടലോരത്തെ നനഞ്ഞ പൂഴി മണ്ണില്‍ ഹരീന്ദ്രന്‍, അവന്തികയുടെ കാലടികളെ പിന്തുടരുമ്പോള്‍, മാളങ്ങളിലേക്ക് ഓടിയൊളിക്കുന്ന ഞണ്ടുകള്‍ക്ക്  പിറകെ ആയിരുന്നു അവള്‍. കണ്ണെത്തും  ദൂരത്തെങ്കിലും  അവള്‍ തന്നില്‍ നിന്നും ഒരുപാട് അകലെയാണെന്ന്‍  ഹരീന്ദ്രന്‍ കണ്ടു. വഴികാട്ടിയായി തന്റെ മുന്നില്‍ നീണ്ട അവളുടെ പാദമുദ്രകളും നനവ് പടര്‍ ന്ന്‍ ,  നിറഞ്ഞു,  മായാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ പിന്‍തുടര്‍ച്ച തടയാനെന്നപോലെ !

     ഏറെ നാളുകള്‍ക്കു ശേഷം മഴ മേഘങ്ങളെ തനിക്കു പിറകിലൊളിപ്പിച്ച്  , സൂര്യന്‍ കടലോരത്തെ നോക്കി പുഞ്ചിരി പൊഴിച്ചെങ്കിലും, മഴക്കാല വറുതിയുടെ ആശങ്കകളുടെ ഇരുണ്ട മുഖ ങ്ങള്‍ക്ക് ചുറ്റിലും തീരം നിശബ്ദമായിരുന്നു .

      ട്രോളിംഗ് നിരോധനം വിശ്രമമേകിയ ബോട്ടുകളുടെ തണലിലിരുന്ന്‍   , അടുത്ത സീസണിലേക്ക് വലകളെ തുന്നി പാകപ്പെടുത്തുന്ന ദാമു മരക്കാന്റെ മനസ്സ് ചുറ്റുപാടുകളുടെ ആവൃതിക്ക് പുറത്താണെന്ന് ഹരീന്ദ്രന് തോന്നി.

തുന്നിക്കൂട്ടിചേര്‍ത്ത വലകള്‍ക്ക് പിന്നില്‍ , പ്രായവും പ്രാരാബ്ധവും സമ്മാനിച്ച ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന മരക്കാന്റെ  മുഖവും ചാരനിറം പൂണ്ട കണ്ണുകളും ഹരീന്ദ്രന് സുപരിചിതമായിരുന്നു. കുഞ്ഞുനാള്‍ മുതലേ ...

     കാറ്റും തിരകളും ഈര്‍പ്പം പടര്‍ത്തിയ കടല്‍ഭിത്തിയിലെ പരന്ന കല്ലുകളൊന്നില്‍ അവന്‍ ഇരുന്നു.

    കടല്‍, തീരത്തിന്സമ്മാനിച്ചപല  വിധമായ ശ൦ഖുകളും ,ചിപ്പികളും തന്റെ മാറില്‍ അടക്കിപ്പിടിച്ചു കിടക്കുന്ന തീരം ......
എപ്പോഴോ തന്നെതലോടി,സമ്മാനങ്ങളേകി കടന്നുപോയ തിരമാലയുടെ  ഓര്‍മകളുടെ   ആലസ്യതിലെന്നപോലെ  നിശബ്ധമായി ..........

     . ഇതുപോലെ ,   കഥാ സാഹിത്യത്തിലെ പല നൂതനഅറിവുകളും പകര്‍ന്നു തന്നതിനോപ്പം മനസ്സിന്റെ ചിപ്പിക്കുള്ളില്‍ വിലയേറിയഒരുമുത്ത്‌ അവശേഷിപ്പിച്ച്  കഴിഞ്ഞുപോയ  തുഞ്ചന്റെമണ്ണിലെ സാഹിത്യ ക്യാമ്പ്‌    അവന്‍  ഓര്‍ത്തു.

        ക്യാമ്പിലെ ആദ്യ ദിനത്തിലെ പ൦ന ക്ലാസ്സില്‍,  അമേരിക്കന്‍ കവയിത്രിയും , നോവലിസ്റ്റുമായ  സില്‍വിയ പ്ലാത്തിന്റെ ജീവിതം  ഗ്രീക്ക് ദുരന്ത നാടകങ്ങളോടുപമിച്ച്  കഥാകൃത്ത്‌ കൃഷ്ണനുണ്ണി സാര്‍ തെല്ലിട നിന്നു... വിഷാദരോഗത്തിന്റെ  മൂര്‍ധന്യത്തിലൊരുനാള്‍ ഗ്യാസ് അടുപ്പിനുള്ളില്‍ മുഖം പൂഴ്ത്തി മരണത്തെ പുല്‍കിയ പ്ലാത്തിന്റെ , ജീവിതത്തിന്റെ ദൈന്യതയും , മരണത്തിന്റെ ഭീകരതയും ക്ലസ്സിനുള്ളിലേക്ക് ആവാഹിക്കനെന്നപോലെ.....


ആ                അര്‍ദ്ധവിരാമത്തിന്റെ  തുടര്‍ച്ചയെന്നോണം, ഒരുമരണത്തിന് സാക്ഷ്യയമായെന്നപോലെ   നിര്‍വികാരമായി പകച്ചിരിക്കുന്ന ക്ലാസ്സിലെക്കാണ് അവന്തിക കടന്നുവന്നത്.

       പരിഷ്ക്കാരത്തിന്റെ ആധിക്യമാണ് ആണ്‍കുട്ടികളെ അവളിലേക്കടുപ്പിച്ചതെങ്കില്‍, അത് തന്നെയായിരുന്നു ബുദ്ധിജീവി നാട്യമുള്ള കഥാകാരി പെണ്‍കുട്ടികളില്‍  നിന്നും അവളെ അകറ്റിയതും.

    എന്നാല്‍  കഥയരങ്ങില്‍, അക്ഷരങ്ങളാല്‍ അവള്‍ മെനെഞ്ഞെടുത്ത കഥകള്‍                    ചിത്രപ്പണികളാല്‍ അലംകൃതമായ  മണ്‍കുടങ്ങള്‍     പോലെ , ചേലുറ്റവയായിരുന്നു. ജീവിതത്തിന്റെ മുഴുവന്‍ സൌന്ദര്യവും അതിലാവാഹിച്ച്. ......
    
 ഉടഞ്ഞവയെപ്പോലെ, കൂട്ടി ചേര്‍ക്കാനാവാത്ത   ജീവിത യാഥാര്‍ത്യങ്ങളുമായി  മറ്റ് ചിലത് .......

    ചര്‍ച്ചകള്‍ക്കും, വാഗ്വാദങ്ങള്‍‍‍‍ക്കും ,പങ്കിടലുകള്‍ക്കും ഒടുവില്‍ നാലുനാള്‍  പിന്നിടുമ്പോള്‍  ആധുനികതയുടെ വര്‍ണ്ണപകിട്ടിനപ്പുറം എല്ലാവര്‍ക്കും     തങ്ങളുടെ  ചേച്ചിയോ, അനിയത്തിയോ ആയി മാറിയ  അവന്തിക , പക്ഷെ തനിക്ക്......

കൂട്ടുകാര്‍ക്കിടയില്‍, ചാക്രികമായി അവള്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ക്ക്  പക്ഷെ കാലചക്രത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നില്ല. വീണു കിട്ടിയ ഇടവേളകളിലെല്ലാം, എല്ലാവരുടെയും വീടുകളില്‍ സൌഹൃദം പങ്കിടാന്‍ അവള്‍ ഓടിയെത്തി.

    കൂട്ടിയും, കിഴിച്ചും സ്വയം ചോദിച്ചും കഴിച്ചു കൂട്ടിയ ആശങ്കകളുടെ ഒട്ടേറെ നാളുകള്‍ക്കു ശേഷം കടപ്പുറത്ത് ചിലവിടാന്‍ അവളെത്തിയ അടുത്തടുത്ത ദിനങ്ങളിലൊന്നിലാണ് തന്റെ ഇന്ഗിതം അവളെ അറിയിച്ചത്.  നഷ്ട്ടമാവുന്ന ഒരു സൌഹൃദത്തിനു വേണ്ടി മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ അവള്‍ പറഞ്ഞു ...

  നഗരത്തിലെ വ്യവസായ പ്രമുഖനായ അവളുടെ അച്ഛനെക്കുറിച്ച്...
   സ്നേഹവും കരുതലും മാത്രമുള്ള അമ്മയെക്കുറിച്ച് ...
   തന്റെ ജീവനായ അനിയത്തിയെ ക്കുറിച്ച് ....
   എല്ലാവരും കാത്തിരിക്കുന്ന എം.ബി . എ . കോഴ്സിന്റെ ഫലത്തെക്കുറിച്ച്... 
    ശേഷം അച്ഛന്റെ വിപുലമായ ബിസ്സിനസ്സ് സാമ്രാജ്യത്തിലെ ഒരു പങ്ക് ഏറ്റെടുത്ത് അച്ഛന് സഹായിയാവുന്നതിനെക്കുറിച്ചു...
   ഒടുവില്‍ അച്ഛന്‍ കണ്ടെത്തുന്ന ഒരാളുമായുള്ള വിവാഹത്തെ ക്കുറിച്ച്..  ....          
    പിന്നെ.. ഒരിക്കലും നഷ്ട്ടപ്പെടുത്താനാവാത്ത   താനുമായുള്ള സൌഹൃദ ത്തെക്കുറിച്ച് ....

     തിരിച്ചു പിടിച്ച സൌഹൃദത്തിന്റെ ആശ്വാസവുമായി അവളെ പട്ടണത്തിലേക്ക് യാത്രയാക്കുമ്പോള്‍ മനസ്സിലെ വിങ്ങലില്‍ ചിതറിതെറിച്ചത്‌ , സ്വപ്നങ്ങളുടെ അലുക്കുകള്‍ പിടിപ്പിച്ച  കിന്നരിയിലെ    മുത്തുകള്‍ ......

 മനസ്സില്‍ ആലേഖനം ചെയ്ത രാധാ- കൃഷ്ണ സങ്കല്‍പ്പത്തിന് പകരം വെക്കാന്‍ മറ്റൊരു മൂര്‍ത്ത രൂപമില്ലാതെ കഴിച്ചു കൂട്ടിയ വിരസമായ ദിനങ്ങള്‍ ....

കടല്‍ ഭിത്തിയിലേക്ക് അടിച്ചു കയറിയ വലിയൊരു തിരമാല  മേലാസകലം നനച്ച്‌ ,  ഹരീന്ദ്രനെ വര്‍ത്തമാനത്തിലേക്ക് കൊണ്ടുവന്നു .          കടല്‍തീരത്തെ,  ഇരുട്ടിന്റെ കമ്പളം പുതപ്പിക്കാന്‍  തുടങ്ങുകയാണ്  രാത്രി . ഇരുള്‍ മൂടാന്‍ തുടങ്ങുന്ന കടപ്പുറത്ത് നിന്നും ദാമു മരക്കാന്‍ എപ്പോഴോ പോയിരുന്നു.

    വേലിയേറ്റം നഷ്ട്ടമാക്കിയ കരയില്‍ നിന്നും തന്റെ വിനോദം മതിയാക്കി അവന്തിക അവനടുത്ത്   ഓടിയെത്തി.

   ഇരുളിലാഴുന്ന തീരത്തുനിന്ന് നോക്കിയാല്‍ കാണാവുന്ന കടലിനു നടുവിലെ പച്ചതുരുതിലേക്ക് കണ്ണുംനട്ട്  നവജാതമായൊരു ആവേശത്തോടെ അവന്‍ അവന്തികയോട് ചോദിച്ചു. " നീ കണ്ടിട്ടില്ലല്ലോ തുരുത്തിലെ വിളക്ക് "?

'തുരുത്തിലെ വിളക്കോ' ? അദ്ഭുതവും ആകാംക്ഷയും  നിറഞ്ഞതായിരുന്നു അവളുടെ ചോദ്യം .
   'അതെ. വേലിയേറ്റമുള്ള സന്ധ്യകളില്‍ മാത്രം കാണാനാവുന്നതാ  അത് .ഞാനും  പണ്ടെപ്പോഴോ കണ്ടതാ .. പക്ഷെ അത് കാണണമെങ്കില്‍ ദാ ആ വട്ടക്കല്ലില്‍ കയറി നോക്കണം.'
 വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഗജവീരന്മാര്‍ക്ക്‌ സമാനമായ പാറക്കൂട്ടങ്ങള്‍ ചൂണ്ടിക്കാട്ടി  ഹരീന്ദ്രന്‍  പറഞ്ഞു.
 മറയാന്‍ തുടങ്ങുന്ന അവളുടെ ഉത്സാഹം തിരിച്ചു പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു. "നിരാശവേണ്ടെടോ .. നമുക്കത് കാണാം . ഇപ്പൊ തന്നെ".

    കരയിലേക്ക് അടിച്ചെത്തിയ   ഒരു   തിരമാല,  വെളുത്ത പത മാത്രം അവശേഷിപ്പിച്ചു പിന്‍വാങ്ങിയ ഇടവേളയില്‍, അവന്തികയുടെ കൈ പിടിച്ച് ഹരീന്ദ്രന്‍ പാറക്കു മുകളില്‍ എത്തി.   അവളുടെ പതുപതുത്ത കൈത്തലം തന്റെ കൈയിലൊതുക്കി , മറു കൈ കൊണ്ട് തുരുത്തിലെ ഇല്ലാത്ത വിളക്കിലേക്ക് ചൂണ്ടിക്കാട്ടുമ്പോള്‍ , പാറക്കല്ലിലേക്ക്   ആഞ്ഞടിക്കാനായി മറിഞ്ഞു മറിഞ്ഞു വരുന്ന  വലിയ തിരമാലയിലായിരുന്നു അവന്റെ കണ്ണുകള്‍.

   സാകൂതം തുരുത്തിലേക്ക് നോക്കി നില്‍ക്കുന്ന അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച്‌, തിരയുടെ കൈകളിലേക്ക് സ്വയം സമര്‍പ്പിക്കുമ്പോള്‍, ഭീതിയാല്‍ അവന്തിക തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നത് ഒരു വിറയലോടെ അവന്‍ അറിഞ്ഞു. ആദ്യമായും , അവസാനമായും....
    അപ്പോള്‍ അവര്‍ക്ക് കൂട്ടായി   പടിഞ്ഞാറന്‍ ചക്രവാളത്തില്‍, പച്ചതുരുതിനു പിറകില്‍ ,  സൂര്യനും കടലിലേക്ക്‌ താഴ്ന്നിരുന്നു......പൂര്‍ണ്ണമായിത്തന്നെ ..........

Sunday, June 10, 2012

നന്മയുടെ നെയ്ത്തിരികള്‍

          ഴമേഘങ്ങളെ ദൂരേക്ക്‌ വലിച്ച് കൊണ്ട് പോകുന്ന കാറ്റെന്ന പോലെ  നിനച്ച്,  ഞാന്‍ അഴിച്ചു വിട്ട സാന്ത്വന  വചനങ്ങളില്‍ അകന്നുപോകാതെ , അച്ചുവേട്ടന്റെ ദുഃഖം എന്റെ മുന്നില്‍ തന്നെ പെയ്യുകയായിരുന്നു.


 
           ഇപ്പോള്‍ , ആര്‍ത്തലച്ചു പെയ്ത മഴ നേര്‍ത്ത്  നേര്‍ത്ത് വരുന്നത് പോലെ ആ തേങ്ങലുകള്‍.. ..       
    മഴയുടെ അവരോഹണ  വേളയില്‍ ശ്രവ്യമാകുന്ന    ഏതോ പരിചിത  ശബ്ദത്തിനു കാതോര്‍ത്ത്  , തൊടിയില്‍ മകരക്കുളിരേറ്റ്  വിറച്ചുനില്‍ക്കുന്ന ചെടികളില്‍ മിഴികളൂന്നി ഞാനിരുന്നു.

 
           കളക്ടറെറ്റിലെ  അക്കൌണ്ട്സ്     ‍വിഭാഗത്തിലെ , സംഖ്യകള്‍ പെറ്റു കിടക്കുന്ന  ഫയലുകള്‍ക്കിടയില്‍നിന്നും,കണക്കുകളുടെ ഭാരം , ഓഫീസിനു മുന്‍പിലെ തട്ടുകടയിലെ ചൂട് ചായയില്‍ അലിയിക്കാന്‍ പുറത്തിറങ്ങിയ  ദിനങ്ങളിലൊന്നിലാണ് അച്ചുവേട്ടനെ ആദ്യമായി കണ്ടത്.

 
         മംഗലാപുരം വിമാന ദുരന്തത്തിനിരയായവരുടെ  ആശ്രിതര്‍ കളക്ടറെട്ടിനു മുന്‍പില്‍ ഉയര്‍ത്തിയ സമരപ്പന്തലിലെ അനേകം സമരക്കാര്‍ക്കിടയില്‍  ‍  കണ്ട ആ മുഖത്തെ , പിന്നീട് ഇടയ്ക്കിടെ കളക്റ്റരുടെ ചേംബെറിനു  മുന്‍പില്‍ അരങ്ങേറുന്ന പ്രതിഷേധ യോഗങ്ങളിലും , അനുരഞ്ജന ചര്‍ച്ചകളിലും വച്ച് തിരിച്ചറിഞ്ഞു.

 
            കളക്ടറെട്ടിനു മുന്‍പില്‍ നിത്യേനയെന്നോണം അരങ്ങേറുന്ന  അനേകം സമരങ്ങള്‍ക്ക് സാക്ഷിയായിട്ടും , അച്ചുവേട്ടന്‍ മാത്രം വേറിട്ട മുഖമായി മനസ്സില്‍ പതിഞ്ഞത്,   എന്നും ' ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന പോല്‍ മൌനം പൂണ്ട ആ മുഖഭാവമായിരുന്നു.


 
           ധന സഹായം കിട്ടുന്ന മുറക്ക് സമരക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും, ഇടയ്ക്ക് , കളക്ടരുമായി കൂടിക്കാഴചക്ക്    വരുന്ന,      ഇനിയും നഷ്ട്ട പരിഹാരം കിട്ടാത്ത വിരലിലെണ്ണാവുന്ന  ആശ്രിതരുടെ കൂട്ടത്തില്‍ അച്ചുവേട്ടനുമുണ്ടായിരുന്നു.
 

        ആ വരവിനിടയിലെപ്പോഴോ വളര്‍ന്ന  പരിചയത്തില്‍, ഏക മകന്‍ നഷ്ട്ടപ്പെട്ടത്തിന്റെ വ്യഥ ഉള്ളിലൊതുക്കി ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരു അച്ഛനെയായിരുന്നു ഞാന്‍ കണ്ടത്.
എന്നാല്‍ ഇന്ന്.... ......
 


          സൂര്യ താപം ഉരുക്കി ഒഴുക്കുന്ന ഹിമവല്‍ശൃംഗത്തിലെ നദി പോലെ എന്റെ മുന്‍പില്‍ അണപൊട്ടി ഒഴുകിയത്,  അച്ചുവേട്ടന്റെ തപിക്കുന്ന ഹൃദയത്തില്‍ ഏറെ നാളായി കുമിഞ്ഞു കൂടിയ ഹിമവാനോളം പോന്ന ആധിയായിരുന്നു.


 
        പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്,   ക്ഷേത്രോത്സവത്തിന്  ഗ്രാമത്തിലെ  വീടുകളെല്ലാം വെള്ള പൂശി മുഖം മിനുക്കുന്ന നാളുകളിലൊന്നിലായിരുന്നു  അച്ചുവേട്ടന്റെ മകള്‍ അമ്മുവിന്റെ  ജീവിതത്തില്‍  ‍ ഇരുള്‍ കുടിയേറിയത്. വീട് വെള്ള തേക്കാന്‍ വലിയ   പാത്രത്തില്‍ തിളച്ച  വെള്ളമൊഴിച്ച് വെന്തലിയുന്ന നീറ്റു കക്കയിലേക്ക് , അച്ചുവേട്ടന്റെ  കണ്ണ്  വെട്ടിച്ചെത്തിയ  ഏഴു വയസ്സുകാരി, കമ്പ് കൊണ്ടിളക്കിക്കളി ച്ച്,  സ്വയം കണ്ണുകളിലേക്ക്  ഏറ്റുവാങ്ങിയത് അന്ധകാരത്തെയായിരുന്നു.
ക്ഷേത്രവും ക്ഷേത്രാങ്കണവും ദീപപ്രഭയില്‍ കുളിച്ചു നിന്ന നാളുകളിലെല്ലാം , മകളുടെ മിഴികളിലെ വെട്ടം തെളിയിക്കാന്‍ ആസ്പത്രികള്‍  കയറിയിറങ്ങുകയായിരുന്നു അച്ചുവേട്ടന്‍.
 


       കണ്ണ് മാറ്റി വയ്ക്കല്‍ മാത്രം ഡോക്ടര്‍മാര്‍ പ്രതിവിധി നിര്‍ദേശിച്ച  ചികല്‍സയുടെ ഒടുവില്‍ ആസ്പത്രിയുടെ പടികളിറങ്ങുമ്പോള്‍ അമ്മുവിന് കണ്ണുകളായത്, അനുജത്തിയെ എന്തിനെക്കാളുമേറെ    സ്നേഹിച്ച  ചേട്ടന്‍  അനന്തുവായിരുന്നു.
 


        തന്റെ തുച്ച വരുമാനത്തില്‍ ഒതുങ്ങാത്തതെന്നു പൂര്‍ണ്ണ ബോധ്യമുണ്ടായിട്ടും  , കണ്ണാസ്പത്രിയില്‍ കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക്‌  പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കാന്‍ അച്ചുവേട്ടനെ പ്രേരിപ്പിച്ചത്, വര്‍ണ്ണപ്പൂക്കള്‍ ചുറ്റിലും വിതറി കത്തിയമരുന്ന മത്താപ്പും,കമ്പിത്തിരികളുമായി അയല്‍ വീട്ടിലെ കുട്ടികള്‍ മേടപ്പുലരിയെ വരവേല്‍ക്കുമ്പോള്‍ , കണി വെള്ളരിയും കണിക്കൊന്നയും സാക്ഷിയാക്കി കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലെ തന്റെ പ്രാര്‍ത്ഥനയിലെ , പൊന്നിന്‍ കണിക്കൊന്ന പോലെ തിളങ്ങുന്ന വദനവുമായി, പൊട്ടിച്ചിരികള്‍ കൊഴിഞ്ഞു വീഴുന്ന അമ്മുമോളുടെ അടുത്ത വിഷുപ്പുലരിയെ കുറിച്ചുള്ള സ്വപ്നമായിരുന്നു.


 
            എന്നാല്‍ ദൌര്‍ഭാഗ്യം വീണ്ടും വീണ്ടും തള്ളി പിന്നിലാക്കിയ നാളുകളില്‍ ആസ്പത്രികളില്‍  ഊഴവും കാത്തുള്ള വര്‍ഷങ്ങളുടെ  നീണ്ട കാത്തിരിപ്പ്‌.....



            ആ കാത്തിരിപ്പിന് വിരാമാമിടാനായിരുന്നു പoനം പോലും പൂര്‍ത്തിയാക്കാതെ പതിനെട്ടാം വസ്സില്‍ അനന്തു പ്രവാസിയായി മണലാരന്യത്തിലേക്ക് പോയതും....


 
           ഏതോ കൂട്ടുകാരന്‍ മുഖേന ലഭിച്ച വിസയില്‍ ദുബായിലെ ഒരു  റസ്ടോറന്റില്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകുംബോഴും , മേശ തുടച്ചു വെടിപ്പാക്കുമ്പോഴും അവന്റെ മനസ്സില്‍ , നിറങ്ങളില്‍ വെളിച്ചം നിറയുന്ന മിഴികളുമായി പുലരുന്ന അമ്മുവിന്‍റ നാളെകള്‍   മാത്രമായിരുന്നു.

           പ്രശസ്തമായ ഒരു  സംഘടന  , നഗരത്തില്‍ പുതുതായിവന്ന കണ്ണാസ്പത്രിയുമായി ചേര്‍ന്ന് നടത്തുന്ന കണ്ണ് മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയേകുറിച്ച് അച്ചുവേട്ടനെ വിളിച്ചറിയിച്ചതും അനന്തുവായിരുന്നു.


             സാധാരണ  ചെലവിന്റെ പകുതി ചെലവില്‍ കഴിയുന്ന ആ ശസ്ത്രക്രിയക്ക് അമ്മുവിന്‍റെ പേര് രജിസ്റ്റര്‍ ചെയ്തതും അവന്റെ നിര്‍ബന്ധത്താലായിരുന്നു.


 
             വര്‍ഷങ്ങളായി ഇരുളടഞ്ഞു കിടക്കുന്ന അച്ചുവേട്ടന്റെയും ഭാര്യയുടെയും മനസ്സില്‍ ഉദയ സൂര്യനെ പോലെ സന്തോഷം മെല്ലെ തലപൊക്കാന്‍ തുടങ്ങിയ നാളുകളിലാണ്‌ അമ്മു തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഓപറേഷനു ‍  ശേഷം തനിക്ക് ആദ്യമായി കാണേണ്ടത് ഏട്ടനെയാണ്......
 
         
 അങ്ങനെയാണ് രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പേ സ്വന്തം ചെലവില്‍ എമര്‍ജന്‍സി ലീവ്  തരപ്പെടുത്തി   അനന്തു  നാട്ടിലേക്ക് തിരിച്ചത്.  . പുലര്‍ച്ചെ വീട്ടില്‍ നിന്നു എയര്‍ പോര്‍ട്ടിലേക്ക്  പുറപ്പെടെണ്ടതിനാല്‍ അച്ചുവേട്ടന്‍ മാത്രമായിരുന്നു ഡ്രൈവറോടൊപ്പം  എയര്‍ പോര്‍ട്ടില്‍  എത്തിയത് . കാത്തിരിപ്പിനൊടുവില്‍ വിമാനം നിലത്തിറങ്ങിയപ്പോള്‍ അതിരുവിട്ട സന്തോഷം  ,എയര്‍ പോര്‍ട്ടിലെ     പെട്ടെന്നുണ്ടായ  തിരക്കിലും ബഹളത്തിലും പെട്ട് എവിടെക്കോ മറഞ്ഞു.
 


           പിന്നെ.... വിമാനം പതിച്ച ഭൂമിയിലെ, ഇനി കിളിര്‍കാത്ത കരിഞ്ഞുണങ്ങിയ കാട്ടുചെടികളെ പോലെ  പ്രതീക്ഷാ ശൂന്യമായ ഭാവി ജീവിതത്തിന്റെ നേര്‍ക്കാഴ്ച‍യില്‍, കരിഞ്ഞ അനേകം മാംസങ്ങളുടെ ഗന്ധം വഹിച്ചെത്തിയ കാറ്റില്‍, ബോധരഹിതനായി അച്ചുവേട്ടന്‍ നിലത്തു വീണു.
.        

          നിയതിയുടെ വിധിപ്പകര്‍പ്പുമായെത്തിയ കറുത്ത ദിനങ്ങള്‍ കൊഴിഞ്ഞു പോകവേ, ആളിക്കത്തുന്ന കാഴ്ചകളിലേക്ക് തന്റെ മിഴികള്‍ തുറക്കാന്‍ തയ്യാറാവാതെ, ഇനി ഇരുളിനെ പ്രണയിച്ച് കാലം കഴിക്കുമെന്ന അമ്മുവിന്‍റെ തീരുമാനത്തിന് മുന്നില്‍, അച്ചുവേട്ടന്‍ ഉള്ളിലെരിഞ്ഞ കനലിനെ നിശബ്ധതയുടെ മരവിച്ച ആവരണമിട്ട്  തണുപ്പിക്കാന്‍ വൃഥാ ശ്രമിച്ചു.ആ പാഴ് ശ്രമത്തിനു തടയാനാവാതെ ഉള്ളിലെ കനാലിന്റെ ചൂടേറ്റ് വാടി തളര്‍ന്നാണ്  ഇന്നലെ, സഹായ ധനമായി കിട്ടിയ ചെക്ക് കൈയില്‍ പിടിച്ച് അച്ചുവേട്ടന്‍ തളര്‍ന്നു വീണത്‌. 

            ഉടന്‍ ആസ്പത്രിയിലെത്തിച്ച്  പരിശോധനക്ക് ശേഷം  ഡോക്ടര്‍ കണ്ടെത്തിയ രോഗം,  പെട്ടെന്നുണ്ടായ മാനസിക വിഷമം മാത്രമായിരുന്നു.   ഡ്രിപ്പ് നല്‍കി രണ്ടു മണിക്കൂറിനു ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടിലേക്കു പുറപ്പെടാന്‍ നിന്ന അച്ചുവേട്ടനെ , കൂടെ വന്ന താന്‍ തടയുകയായിരുന്നു.


         അങ്ങനെ എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്  രാത്രി എന്നോടൊപ്പം  അച്ചുവേട്ടന്‍ എന്റെ വാടക വീട്ടിലേക്കു തിരിച്ചത്.  കിടപ്പുമുറി അദ്ദേഹത്തിന് ഒഴിഞ്ഞു കൊടുത്ത് വീട് ജോലികളില്‍ മുഴുകുമ്പോള്‍ , നന്നായി വിശ്രമം നല്‍കണമെന്ന ഡോക്ടരുടെ വാക്കുകള്‍ ഉള്ളാലെ അനുസരിക്കുകയായിരുന്നു ഞാന്‍ .

        രാവിലെ ഉണര്‍ന്നു പുറത്തേക്കു വന്ന എനിക്ക് കണിയായത്‌, എപ്പോഴോ ഉണര്‍ന്ന്‌ പൂമുഖ  ത്തിരിക്കുന്ന അച്ചുവേട്ടനാണ്.  പിന്നെ എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ , പേമാരി പോലെ പെയ്തിറങ്ങിയ ദുരിതക്കഥകള്‍ക്കൊടുവില്‍ കണ്ണുനീര്‍ കൊണ്ട് മുഖം കഴുകി ചെക്ക് എന്നെ തിരിച്ചേല്‍പ്പിച്ച്  ഇറങ്ങി നടന്ന അച്ചുവേട്ടനെ തടയാനാവാതെ ഞാന്‍ ഇരുന്നു.
            
         തികച്ചു ബാലിശമായ കുറ്റബോധം ഏല്‍പിച്ച തീരുമാനത്തില്‍ നിന്നും അമ്മുവിനെ പിന്തിരിപ്പിക്കാനുറപ്പിച്ച്  വേഷം മാറി പുറത്തിറങ്ങുമ്പോള്‍, ഓര്‍മ്മ വച്ച നാള്‍ മുതല്‍ തന്റെ സങ്കല്‍പ്പത്തിന് സദൃശമായ-  മുപ്പത്തഞ്ച്   ആണ്ടുകളായി തന്റെ ജീവിതത്തില്‍ ഒഴിഞ്ഞു കിടക്കുന്ന- പിതൃ സ്ഥാനത്തേക്ക് മനസ്സ് കൊണ്ട് അച്ചു വേട്ടനെ കുടിയിരുത്തുമ്പോള്‍,   അമ്മുവിന്‍റെ മൂത്ത ചേട്ടനായി സ്വയം അവരോധിക്കുകയായിരുന്നു മനസ്സും..
        

         പൊടി മഞ്ഞു വീണ മണ്ണില്‍ പതിഞ്ഞ അച്ചുവേട്ടന്റെ കാല്പാടുകള്‍‍ക്കൊപ്പം നടന്നു ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ വെളിച്ചം വിതറുന്ന വിഷുപ്പുലരിയും, നിറങ്ങള്‍ പൂകളില്‍ കുടിയിരിക്കുന്ന  കാഴ്ചയുമായി വന്നെത്തുന്ന  അമ്മുവിന്‍റെ അടുത്ത ഓണക്കാലവും മാത്രമായിരുന്നു എന്റെ മനസ്സില്‍. ആ ചിന്തകള്‍ മുളപ്പിക്കാനെന്നപോലെ മഞ്ഞിന്‍ കണങ്ങളും    പേറിയെത്തിയ തണുത്ത കാറ്റ് എന്നെയും തഴുകി കടന്ന് ബസ്‌ സ്ടോപ്പിലെ തണല്‍ മരത്തിന്റെ ചില്ലകളില്‍ ചേക്കേറി.....